Oct 6, 2009

തോമാസുകുട്ടീ വിട്ടോടാ........

സാധാരണ എല്ലാവരും കല്യാണ സാരി, ഷർട്ട്‌, പാന്റ്‌, മുണ്ട്‌ എന്നിവ കൂടുതൽ ഉപയോഗിക്കാതെ സൂക്ഷിച്ചു വക്കും....അതു പോലെ ഞാനും എന്റെ എൻ ഗേജ്‌മന്റ്‌ ദിവസം ഞാൻ ഇട്ട ഷർട്ട്‌ സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്‌....കൂറ ഗുളികയിൽ പൊതിഞ്ഞ്‌.....അതിന്റെ പിന്നിൽ ഒരു കഥയുണ്ട്‌ അതാണു ഞാൻ ഇവിടെ വിവരിക്കുന്നത്‌.......


എന്റെ ഒരു ഫ്രണ്ടായ സന്തോഷേട്ടന്റെ കല്യാണം അടുത്ത സമയം. സന്തോഷേട്ടനു വീട്ടിലേക്ക്‌ ഒരു അലമാറ വേണം. അതു വാങ്ങുവാൻ വേണ്ടി പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞാൻ....പുറത്തേക്ക്‌ പോകുകയല്ലേ നല്ല ഒരു ഷർട്ട്‌ ഇടാം, ഒന്നു ചുള്ളനാവാം എന്നു വിചാരിച്ചപ്പോൾ എന്റെ ഭാവിവധുവാണു ആ രാഹുകാലത്ത്‌ പറഞ്ഞത്‌ എൻ ഗ്ഗേജ്‌മന്റിനു ഇട്ട ഷർട്ട്‌ ഇട്ടാൽ മതിയെന്ന്......അങ്ങിനെ അതു ശിരസാവഹിച്ച ഞാൻ എന്റെ ഓറഞ്ച്‌ നിറത്തിലുള്ള ഷർട്ടുമിട്ടു സന്തോഷേട്ടനേയും കൂട്ടി എന്റെ തന്നെ സ്വന്തം ബൈക്കിൽ രണ്ടാളും കൂടി പുറപെട്ടു....

അപ്പോഴാണു ഞങ്ങളുടെ വേറൊരു കൂട്ടുകാരനായ പ്രകാശൻ വരുന്നത്‌ ....എങ്കിൽ പ്രകാശനെ കൂടി കൂട്ടാം എന്നു വിചാരിച്ച്‌ ത്രിബിൾസ്‌ വച്ച്‌ ഞങ്ങൾ യാത്രയായി.......ലൈസൻസില്ല,ഹെൽമറ്റ്‌ ഇല്ല, ത്രിബിൾസ്‌.....പോകുന്നത്‌ പോലീസ്‌ സ്റ്റേഷന്റെ മുൻപിലൂടെ വേണം എന്ന സത്യം പകുതിയെത്തിയപ്പോഴാണു മനസ്സിലായത്‌......

എരുമപെട്ടി പോലീസ്‌ സ്റ്റേഷനിലെ പുതിയ എസ്‌ ഐ ആണെങ്കിൽ ഒരു കണ്ണിൽ ചോരയില്ലാത്ത മുരടനാണെന്ന് പറഞ്ഞു കേട്ടിരുന്നു ഒരു ഭരത്‌ ചന്ദ്രൻ ഐ പി എസ്‌ പോല്യൂ പോലീസുകാരൻ.....പറക്കും തളിക സിനിമയിൽ പറയുന്നതു പോലെ ജീവിതം തന്നെ കൈ വിട്ട കളിയല്ലേ...പിടിച്ച്‌ നോക്കം എന്നു പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.....വണ്ടി ഓടിച്ചിരുന്നത്‌ സന്തോഷേട്ടനായിരുന്നു, നടുക്കിൽ ഞാനും അറ്റത്ത്‌ പ്രകാശനും അങ്ങിനെ വഴപ്പഴം ഈക്കിലിയിൽ കോർത്തപോലെയാണു ഇരിക്കുന്നത്‌....എരുമപ്പെട്ടിയിൽ പോലീസ്‌ സ്റ്റേഷന്റെ മുന്നിൽ തന്നെ ഹൈസ്കൂളും പിന്നെ മുറക്കു പ്രൈവറ്റ്‌ കോളേജുകളും ഉണ്ട്‌.....

സമയം ഏകദേശം 4.15 എല്ലാ കോളേജുകളും സ്കൂളും വിട്ട സമയം....കുട്ടികളെയും കോളേജ്‌ പിള്ളാരേയും ബസ്സിൽ കയറ്റാത്ത കണ്ടക്റ്റർമാരെ ഒരു പാടം പടിപ്പിക്കാൻ എസ്‌ ഐ വിജയകുമാർ നേരിട്ട്‌ കച്ച കെട്ടി എല്ലാവരെയും കയറ്റിവിടുന്ന സമയം.......പഞ്ചസാരചാക്കിനു ഒരു വലിയ ഓട്ട വന്നാൽ എങ്ങ്‌ ഇനെ അതേ പോലെയാണു കുട്ടികൾ സ്കോ‍ാളിൽ നിന്നും കോളേജിൽ നിന്നും പുറത്തു വരുന്നത്‌. അപ്പോഴാണു ഞങ്ങളുടെ ആരെയും വക വക്കാത്ത ഷൈൻ ചെയ്തുള്ള വരവ്‌......

ഞങ്ങൾ ഇതിനെ കുറിച്ച്‌ സം സാരിച്ചു യാത്രചെയ്ത്‌ അവിടെ എത്തിയപ്പോൾ എസ്‌ ഐ ഞങ്ങളെ കണ്ടു.....ഞാൻ അപ്പോൾ പ്രകാശേ വിട്ടോടാ....എന്നു പറഞ്ഞു.....ഇൻ ഹരിഹർനഗറിലെ തോമാസുകുട്ടീ വിട്ടോടാ.... എന്നു പറയുന്ന പോലെ.........

വേഗം പ്രകാശ്‌ ഇറങ്ങി അപ്പുറത്തെ പച്ചകറികടയായിരുന്നു ലക്ഷ്യം......അവൻ രക്ഷപെട്ടു......ഞാനും വേഗം ഇറങ്ങി.....സന്തോഷേട്ടൻ വണ്ടി തിരിച്ചു........വേഗം സ്പീഡിൽ പോയി.....

ഞാൻ മാത്രം ഒറ്റക്കായി.....

ഇല്ല ..........സന്തോഷേട്ടനെ കിട്ടാത്ത പ്രകാശനെ കുറിച്ച്‌ ഒരറിവും ഇല്ലാത്ത ആ എസ്‌ ഐ എന്റെ നേരെ അക്രമണം അഴിച്ചു വിട്ടു......കോളേജ്‌ പെമ്പിള്ളാരും സ്കൂൾ കുട്ടികളും കടയിലുള്ളവരും എല്ലാം ഈ രംഗം നോക്കി സിനിമയിലെന്ന പോലെ നിൽക്കുന്നു.....

ഞാൻ ഒന്നും ചിന്തിക്കാൻ നിന്നില്ല....ഓടി....എസ്‌ ഐ എന്റെ പിന്നാലെ.....സ്കൂൾ കുട്ടികളെല്ലാം ഹരം പകരാൻ വേണ്ടി....അപ്‌ ...അപ്‌....എന്നു പറയുന്നു.....

ആ ടെൻഷനിലുംകിരീടം സിനിമയിലെ സേതുമാധവനെയാണു ഓർമ വന്നത്‌.......ഞാൻ വിട്ടില്ല...കാരണം ഞാൻ പിടി കൊടുത്താൽ കിട്ടുന്ന തല്ലിനു ഒരു കൈയും കണക്കും ഉണ്ടാകില്ല....

"നിൽക്കടാ....ഡാഷ്‌, ഡാഷ്‌......"

എന്താണെന്ന് ഊഹിക്കുക......നല്ല ഫ്രഷായിട്ടുള്ള പച്ചതെറികൾ......ഇതെല്ലാം പരിചയമില്ലാത്ത നാട്ടുകാരും പെമ്പിള്ളേരും കണ്ടുകൊണ്ട്‌ നിൽക്കുന്നു......

ജീവനും കൊണ്ടോടുമ്പോഴും എസ്‌ ഐ പറയുന്നുണ്ടായിരുന്നു..... "നിന്നെ ഈ ഷർട്ടിൽ എവിടെ കണ്ടാലും പിടിക്കുമെന്ന്......നിന്നെ ഒരു നാൾ എന്റെ കൈയിൽ കിട്ടും അപ്പോൾ കാണിച്ചു തരാം" എന്നും പറഞ്ഞു.....കാരണവൻ മാരുടെ കുരുത്തം കൊണ്ടോ എന്തോ അയാൾ ഓട്ടം നിർത്തി.....

ഞാൻ നിർത്തിയില്ല.... ഓടിയോടി...ഒരു ബൈക്കിനു കൈ കാണിച്ചു നിർത്തി....ചേട്ടാ ഒരു ലിഫ്റ്റ്‌ തരൂ എന്നു പറഞ്ഞു വേഗം കേറി .....എന്നിട്ടു നെല്ലുവായിൽ ചെന്ന് ഇറങ്ങി......വേഗം ഒരു സ്ഥലത്ത്‌ ഒളിച്ചു......അപ്പോഴേക്കും സന്തോഷേട്ടനും പ്രകാശും ഫോൺ ചെയ്ത്‌ വരുത്തി....വേഗം ഞങ്ങളുടെ നാട്ടിലേക്ക്‌ തിരിച്ച്‌ പോയി.....

അന്ന് ഊരി വച്ചതാണു ആ കലാപം വരുത്തി വച്ച ഷർട്ട്‌....ഇതു വരെ ഇട്ടിട്ടില്ല.....

പിന്നീട്‌ എന്നോ എരുമപ്പെട്ടിയിലൂടെ ഞാൻ ഗമയിൽ പോകുമ്പോൾ എതോ ഒരു ഡിഗ്രിക്ക്‌ പഠിക്കുന്ന കുട്ടി കൂട്ടുകാരികളോടെ ഇങ്ങനെ പറയുന്നു....."ദേ ഡീ അന്നു ആ പോലീസാരൻ ഓടിച്ച ആ ചേട്ടൻ ...."ഒരു ബക്കറ്റു ചാണകവെള്ളം മുഖത്തേക്ക്‌ ഒഴിച്ച പോലെയായി എന്റെ അവസ്ഥ.......ഞാൻ ചമ്മിയ ഒരു ചമ്മൽ...എനിക്കത്‌ ഓർക്കാൻ പോലും വയ്യ.......

ഞാൻ വേഗം വണ്ടി വിട്ടു.... പിന്നീട്‌ ആ ഭാഗത്തു കൂടെ പോകുമ്പോൾ ഹെൽമറ്റ്‌ നിർബന്ധമാക്കി........

ഈ സംഭവത്തോട്‌ കൂടി ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കുകയും നിർബന്ധമാക്കുകയും ചെയ്തു....

1, എല്ലാ ആണുങ്ങളും എൻ ഗേജ്‌ മെന്റ്‌ ഡ്രെസ്സുകൾ എടുത്തു വച്ചിരിക്കുന്നത്‌ ഇതു പോലെ എന്തെങ്കിലും ഗുലുമാലുകൾ ഉണ്ടാകും.....

2, ഒരിക്കലും ഭാവിവധുവിന്റെ(ഭാര്യ) വാക്കു കേട്ട്‌ ഷർട്ടിട്ട്‌ പുറത്തിറങ്ങില്ല.....ഏതു കൂറ ഡ്രെസ്സായാലും അതുമതി എന്നു വിചാരിച്ച്‌ അണിയും.

3. ബൈക്കിൽ പോകുമ്പോൾ എന്തായാലും ഹെൽമറ്റ്‌ വക്കും. പോലീസിനെ പേടിച്ചിട്ടല്ല....കാരണം അല്ലെങ്കിൽ ഏതെങ്കിലും പിള്ളാരു വീണ്ടും ഈ കഥ ഓർമ്മിപ്പിക്കും....

4. ഓരോ പോലീസുകാരനെ കാണുമ്പോളും ഞാൻ ഈ കഥ ഓർക്കും.....

ഈ പോസ്റ്റ്‌ എന്നെ ഓടിപ്പിച്ച്‌ വെള്ളം കുടിപ്പിച്ച എസ്‌ ഐ വിജയകുമാറിനു സമർപ്പിക്കുന്നു.....

0 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

Post a Comment