Jan 31, 2010

നഷ്ടപ്പെട്ട ബാല്യം (ആറ​‍്‌)- ഇടവഴി



പുറത്തേക്ക്‌ പൊന്തി നിൽക്കുന്ന ഉരുളൻ കല്ലുകളെകൊണ്ടും മഴ വെള്ളം കുത്തിയൊലിക്കുന്ന നീളൻ ചാലുകളെകൊണ്ടും സമ്പന്നമായ ഉള്ള ഇടവഴികളെകുറിച്ചു ആലോചിക്കുമ്പോൾ അതു നമ്മളെ സ്വപ്നങ്ങളുടെ ഭൂതകാലത്തേക്ക്‌ കൈ പിടിച്ചു കൊണ്ടുപോകുന്നു. ഈരോലിവടികളും വാതംകൊല്ലി ഇലകളും കള്ളിചെടികളും, കാരമുള്ളുകളും, മഷിതണ്ടുകളും ഓരം ചേർന്നു നിന്ന കുണ്ടൻ വഴികൾ. നമ്മൾ ആദ്യം പിച്ച വച്ച്‌ പഠിച്ച അതേ മണ്ണ​‍്‌.


പാണൻ പാട്ടുകളും ചോഴിക്കളിയും പറയെടുപ്പും കോമരവും ഒഴുകിയെത്തിയ ഇടവഴികളെ കുറിച്ചാലോചിക്കുമ്പോൾ ഓർമ്മകളുടെ നടുമുറ്റത്തേക്ക്‌ ഒരെത്തിനോട്ടം പോലെ. അച്ഛന്റെ പച്ച നിറമുള്ള ഹീറോ സൈക്കിളിൽ ആദ്യമായി കയറി ലോകം കാണാൻ പുറപ്പെട്ടതും പലവട്ടം വീണ​‍്‌ മുട്ടിൽ ചോരയൊലിപ്പിച്ച്‌ സൈക്കിൾ ചവുട്ടിപടിച്ചതും ഇതേ ഇടവഴിയിലൂടെ തന്നെയായിരുന്നു. അന്ന് ചോരയൊലിച്ചപ്പോൾ കമ്മ്യൂണിസ്റ്റ്‌ പച്ച തന്ന് മുറിവിനെ കരിച്ച്‌ കളഞ്ഞ ആദ്യത്തെ നാട്ടു വൈദ്യൻ. അന്നെപ്പോഴും എല്ലാ കുട്ടികളുടെയും കൈ മുട്ടിന്മേലോ കാൽമുട്ടിന്മേലോ ഒരു മുറിവ്‌ പതിവായിരുന്നു. അതോർക്കുമ്പോൾ അറിയാതൊന്നു മുട്ടിന്മെൽ തൊട്ടുപോകും


ബാല്യകാല പ്രണയങ്ങളിലെ ഹംസത്തിന്റെ റോളായിരുന്നു ഇടവഴികൾക്ക്‌ .കാതിനും മനസ്സിനും ഇമ്പമായ അവളുടെ വെള്ളികൊലുസ്സിന്റെ കിലുക്കം കേൾക്കാൻ വേണ്ടി ആദ്യമായി കാത്തുനിന്നതും അവിടെ തന്നെയായിരുന്നു. ബസ്സിൽ നിന്നു ഇറങ്ങി വരുമ്പോഴും, ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും അവളെ കാത്ത അതേ ഇട വഴിയിൽ. നാണത്താൽ വിരിഞ്ഞ നുണകുഴിയിലൂടെ പ്രണയത്തിന്റെ ഉത്തരം സമ്മാനിച്ചപ്പോൾ അതിനും ഏക സാക്ഷി എന്റെ ഇടവഴി മാത്രമായിരുന്നു. ഒരിക്കൽ അമ്പലത്തിൽ വന്നപ്പോൾ വീട്ടുകാരുടെ കണ്ണു വെട്ടിച്ച്‌ എന്റെ ചാരത്തേക്ക്‌ വന്ന് ആദ്യമായി ചുടു ചുംബനം തന്ന സമയം നാണം കൊണ്ട്‌ കണ്ണുപൊത്തിയ അതേ ഇടവഴി.അന്നൊക്കെ അവിടെ നിൽക്കുമ്പോൾ അവളുടെ മുടിയിൽ ചൂടിയ വാടിയ മുല്ലപൂവിന്റെ മണമായിരുന്നു ചിലസമയത്ത്‌ തോന്നിയിരുന്നത്‌ . മുള്ളുവേലികൾക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയലേഖനങ്ങൾ കൈമാറുമ്പോൾ പക്വതായാർന്ന ഒരു താക്കീത്‌ എന്റെ ഇടവഴി തന്നിരുന്നുവോ ?. പരസ്പരം കാതിൽ പറഞ്ഞ സ്വകാര്യങ്ങൾ കേട്ടിട്ടുണ്ടാകുമോ.


ഇടവഴി പ്രതീക്ഷയുടെ മറുവാക്കായിരുന്നു. എല്ലാ മാസം ആദ്യവും പ്രവാസിയായ മക്കൾ അമ്മമാർക്ക്‌ അയച്ചു കൊടുക്കുന്ന മണി ഓർഡറുകൾക്കായി കണ്ണും നട്ട്‌ കാത്തിരുന്നത്‌ ഇതേ വഴികളിലേക്ക്‌ ആയിരുന്നു.ഇടവഴിയിൽ നിന്ന് വീട്ടിലേക്ക്‌ കയറുന്നതിനു മുൻപ്‌ മൺ മതിലിൽ റ യുടെയോ ഓ യുടെയോ ആകൃതിയിൽ ഒരു അവസാന മൂത്രം ഒഴിക്കാത്ത ബാല്യത്തെ കുറിച്ച്‌ ചിന്തിക്കാനേ പറ്റിയിരുന്നില്ല....യൂറോപ്യൻ ക്ലോസറ്റിൽ മൂത്രമൊഴിക്കുമ്പോൾ കിട്ടാത്ത ഒരു സുഖം അന്ന് അവ നമ്മുക്കായി തന്നിരുന്നു.കുട്ടികളായിരിക്കുമ്പോൾ ആദ്യമായി പന്തു കളിച്ച ചന്ദ്രശേഖർ നായർ സ്റ്റേഡിയവും ഒരു പക്ഷെ ഇതു തന്നെയായിരിക്കണം.പണ്ടൊക്കെ അമ്മമാർ വീടിന്റെ മുറ്റവും പരിസരവും ചാണകവെള്ളം തളിച്ച്‌ ശുദ്ദമാക്കുന്നതിനോടൊപ്പം ഇടവഴികളും ശുദ്ദമാക്കിയിരുന്നതിന്റെ കാരണവും ഇതു തന്നെയാകാം.


സ്ലേറ്റ്‌ മായിക്കുന്ന മഷിതണ്ടുകൾ പറിച്ചതും പെൺകുട്ടികൾ തലയിൽ ചൂടാൻ മുക്കൂറ്റിപറിച്ചതും ഈ ഇടവഴിയോരത്തു നിന്നു തന്നെയായിരുന്നു. മഴക്കാലത്ത്‌ ചളിവെള്ളം തട്ടിതെറിപ്പിച്ച്‌ നടക്കുമ്പോൾ കിട്ടിയിരുന്ന ആത്മസംതൃപ്തി ഷൂസും പാന്റും ഇട്ട്‌ ശീതീകരിച്ച മുറിയിലിരിക്കുമ്പോൾ ആർക്കെങ്കിലും കിട്ടിയതായിട്ട്‌ എനിക്കറിയില്ല. മൂക്കൊലിപ്പിച്ച്‌ മൂട്‌ കീറിയ ട്രൗസറും ഇട്ട്‌ ഞാൻ നടന്നു നീങ്ങിയത്‌ കാലംകൊണ്ട്‌ തിരുത്താനാവാത്ത ചില സ്വപ്നങ്ങൾക്കു മേലെയാണെന്ന തിരിച്ചറിവ്‌ ഞാനെന്തേ ഇന്നേ വരെ നേടിയില്ല. എനിക്കു പ്രായം ഏറുന്തോറും എന്റെ ഇടവഴി എന്നിൽ നിന്നകന്നുകൊണ്ടിരുന്നു.

 
ലോലുപങ്ങളായിട്ടുള്ള സുഖങ്ങൾ മാത്രമല്ല ഇടവഴികൾ നമ്മുക്കു തന്നിട്ടുള്ളത്‌....പേടിയുടെയും കൊച്ചു കൊച്ചു ദുഃഖങ്ങളുടെയും കറുത്ത അധ്യായങ്ങളുമുണ്ടായിരുന്നു അതിൽ. കുട്ടികാലത്തെ എല്ലാവരുടെയും വൻ വീഴ്ച്ചകളുടെ തുടക്കം ഒരു പക്ഷെ ഇവിടുന്നായിരിക്കണം. രാത്രിയിൽ ഇടവഴിയിൽനിന്നുള്ള അച്ഛന്റെ ടോർച്ച്‌ വെളിച്ചത്തിനയി ഉമ്മറത്ത്‌ കാത്തു നിന്നിരുന്ന ഒരു ദിവസം വെളിച്ചം കണ്ട പാടെ ഓടി ചെന്നപ്പോൾ ആദ്യമായി കല്ലു തട്ടി അടി തെറ്റി വീണു, നെഞ്ചും കുത്തി മണ്ണിലേക്ക്‌, വാവിട്ടു നിലവിളിച്ചു....അന്ന് അമ്മെ എന്നു വിളിച്ച വിളിയുടെ ആത്മാർത്ഥത അതിനു ശേഷം എന്നെങ്കിലും ആരെങ്കിലും വിളിച്ചിട്ടുണ്ടാകുമോ. ആദ്യമായി ഏതോ ഒരു കുഞ്ഞു പാമ്പിനെകണ്ട്‌ പേടിച്ചോടി പനി പിടിച്ചത്‌ എല്ലാവർക്കും ഈ ഇടവഴിയിൽ നിന്നു തന്നെയായിരുന്നു. നാടിനെയും വീടിനെയും ഉപേക്ഷിച്ച്‌ പ്രവാസത്തിന്റെ കുപ്പായമണിയാൻ വേണ്ടി ഇറങ്ങിയപ്പോൾ പടിപ്പുരക്ക്‌ പിന്നിൽ നിന്ന് കരഞ്ഞ അമ്മയപോലെ എന്റെ ഇടവഴിയും തേങ്ങുന്നതു ഞാൻ കണ്ടു. എനിക്ക്‌ തരാൻ ഇടവഴിയുടെ കയ്യിൽ അന്നൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷെ നിർവികാരനായിരുന്ന എന്നെ അപ്പോൾ ഒരു ഇളംകാറ്റു കൊണ്ട്‌ പുൽകി യാത്രയാക്കിയിട്ടുണ്ടാകും.

 
വലുതായപ്പോൾ നെഞ്ചിലേറ്റി കൊണ്ടുനടന്നവൾ മറക്കണം എന്നു പറഞ്ഞ്‌ അവസാനമായി കല്യാണവും ക്ഷണിച്ച്‌ നിറകണ്ണാൽ യാത്രയായത്‌ ഇതേ ഇടവഴിയിലൂടെയാണ​‍്‌. അന്ന് ഇടവഴിയുടെയും കണ്ണുകൾ ഈറനണിഞ്ഞുവോ. അറിയില്ല... അവസാനമായി ഒരു ആംബുലൻസ്‌ ചീറിപാഞ്ഞു വന്നു നിന്ന് എന്റെ എല്ലാമായിരുന്ന മുത്തശ്ശന്റെ ശവശരീരം കോടി പുതപ്പിച്ച്‌ കൊണ്ടു വന്നതും ഇതേ ഇടവഴിയിലൂടെയായിരുന്നു.

 
സ്വപ്നങ്ങൾക്ക്‌ ചിറക്‌ മുളക്കുമെങ്കിൽ ഒരു നിമിഷം ഒന്നു കണ്ണടച്ചാൽ നമ്മുക്ക്‌ കാണാം നമ്മുടെ വീടിന്റെ മുന്നിലെ ആ ഇടവഴി. നമ്മളെയും പ്രതീക്ഷിച്ച്‌ എത്രയോ കാലമായി കാത്തിരിക്കുന്നു. ശരിയല്ലേ.......?
 
 
ചിത്രത്തിനു കടപ്പാട്‌ : google

22 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. കുണ്ടന്‍ വഴികളോ?? തെറി പറയുന്നോ? പെഴച്ചുപോയി എന്നു ചുരുക്കം.

    ReplyDelete
  2. ഇരുവശത്തും ഒരു മതിലു പോലുമില്ലാത്ത ഇടവഴിയിലൂടെ പോയാലാണ് ഇന്നും എന്റെ വീട്ടിലെത്തുക. വീതി അല്പം കൂടിയതു കൊണ്ട് ഒരു ഓട്ടോയും ചെറിയ മാരുതികാറും കടന്നുവരും, ഇപ്പോൾ.

    അതിനും മുൻപ് സൈക്കിൾ മാത്രം പൊകുന്ന വഴിയായിരുന്നു....

    ഓർമ്മകൾ..ഓർമ്മകൾ...!

    ReplyDelete
  3. എന്‍റെ നാട്ടിലും ഒരു എടവഴി അവശേഷിയ്ക്കുന്നുണ്ട്...
    http://harithachintha.blogspot.com/2009/09/blog-post_6496.html
    അമര്‍ത്തിനോക്കൂ...

    ReplyDelete
  4. എറക്കാടാ,
    തന്റെ ബാല്യ്ം വായിച്ചിപ്പോള്‍ കുടുങ്ങിയത് ഞാനാണല്ലോടേയ്..
    ഒരു വല്ലാത്ത വീര്‍പ്പ് മുട്ടല്‍..
    എവിടെയോ എന്തോ നഷ്ടപ്പെട്ടില്ലേയെന്നൊരു സന്ദേഹം.
    അടുത്തതിനായി കാക്കുന്നു.

    ReplyDelete
  5. പ്രകാശൻ നമ്പൂതിരി: ആദ്യം വന്ന് കമന്റിയതിനു നന്ദി. കുണ്ടൻ വഴികൾ എന്നത്‌ ചിലപ്പോൾ ചില ഭാഗത്ത്‌ തെറിയായിരിക്കാം. പക്ഷെ ഞങ്ങളുടെ ഏരിയയിൽ അങ്ങിനയല്ല..

    ജയേട്ടാ: നന്ദി ഓർമ്മകൾ അയവിറക്കാൻ സാധിച്ചതിന​‍്‌

    ഷിനോ : തീച്ചയായും വായിക്കുന്നുണ്ട്‌

    ടോംസ്‌ : നന്ദി

    ഹാഡ്‌ ഹോക്ക്‌ : നന്ദി

    ReplyDelete
  6. നന്നായിട്ടുണ്ട്, തുടരുമല്ലോ...

    ReplyDelete
  7. കപട മുഖമണിഞ്ഞ നാഗരികതയുടെ മറകളില്‍ നാം സ്വയം മറക്കുംപോഴും മനസ്സില്‍ ഉറവ പൊട്ടുന്ന ഗൃഹാതുരതയുടെ നൊമ്പരങ്ങളുണ്ട് മാഷേ ഈ വരികളില്‍. അവളെ കാത്തു നിന്നതും ഒടുവിലെന്റെ മിഴി നനച്ച് അവള്‍ കടന്നു പോയതും, ഈ വഴി സാക്ഷിയാണ് എല്ലാത്തിനും... കാലമൊരുപാട് വളര്‍ന്നപ്പോള്‍
    ഞാനീ വഴിയെ മറന്ന് പോയെടോ..... ഇപ്പൊ നീ എനിക്ക് ഓര്‍മകളെ തന്നു...



    ഇഷ്ടപ്പെട്ടു ഒരുപാട്

    ReplyDelete
  8. എറക്കാടാ...
    ആമ്പുലന്‍സ് ചീറിപായുന്ന ഇടവഴി???ഞങള്‍ അതിന് സ്റ്റേറ്റ് ഹേവേ , നാഷണല്‍ ഹൈവേ, പിന്നെ എക്സ്പ്രെസ്സ് ഹേവേ എന്നൊക്കെയാ വിളിക്കുക.

    ReplyDelete
  9. ഒരു പാട് ഇഷ്ടപെട്ടുട്ടോ ,
    ഞങ്ങളുടെ വീടിലേക്ക്‌ പോകുനതും ഇതുപോലെ ഒരു കുണ്ടന്‍ വഴിയിലുടെ ആയിരുന്നു . എത്രപ്രാവശ്യം വീണിട്ടുണ്ട് എന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടായിരിക്കും . വായിച്ചപോള്‍ അതൊക്കെ ഓര്‍ത്തുപോയി
    " കുണ്ടന്‍ വഴികള്‍ എന്നത് ഒരു Colloquial പ്രയോഗം ആണ് എന്ന്നു തോന്നുന്നു

    ആശംസകള്‍

    ReplyDelete
  10. മഴക്കാലത്തു ഈ ഇടവഴികളിൽ വെള്ളം നിറഞ്ഞൊഴുകും..നാട്ടിൽ കുളങ്ങളിൽ നിന്നു നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകൾ നിറയെ ഉണ്ടാകും..അതിനെ തെക്കിപ്പിടിക്കുക എന്നതു ഒരു വലിയ മഴക്കാല വിനോദമായിരുന്നു

    നന്ദി..ഒരു മടക്കയാത്ര സമ്മാനിക്കുന്നതിനു..മച്ചൂ, ആൾ ദ് ബെസ്റ്റ്..

    ReplyDelete
  11. ഈ ഇടവഴിയല്ലേ ആ ഇടവഴി...??!!
    വീട്ടില്‍ നിന്നും തല്ല് വാങിതരുന്ന നാട്ടിലെ കാരണവന്മാര്‍ നടന്ന് പോകുംബോള്‍ ഒളിച്ചുനിന്ന് അവരുടെ ഇരട്ടപ്പേര് വിളിക്കുന്ന ഇടവഴി....

    അതെ അതുതന്നെ...!

    ബാക്കിയും കൂടി വായിക്കണം

    ReplyDelete
  12. കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇടവഴികളെ ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ല.

    നല്ല ഒരു ഓര്‍മ തന്നെ . നന്നയിട്ടെഴുതി

    ReplyDelete
  13. ഫിയോണിക്സ്‌, റഫീക്‌, അരീകോടൻ മാഷേ, അഭി, പ്രവേണേട്ടാ,ഭായി, സുരേഷേട്ടാ, ഹം സക്കാ, എല്ലാവർക്കും നന്ദി

    ReplyDelete
  14. ഇടവഴികളും ഒറ്റയടിപ്പാതകളുമല്ലേ നാട്ടിന്‍പുറങ്ങളുടെ സ്പന്ദനം തന്നെ.

    ReplyDelete
  15. “ പക്വതായാർന്ന ഒരു താക്കീത്‌ എന്റെ ഇടവഴി തന്നിരുന്നുവോ ? “.... :D
    എന്റെ ഒരു കണക്കുകൂട്ടല്പ്രകാരം ഇടവഴി ഒരു കുഞ്ഞു ‘തെറി’ പറഞ്ഞിരിക്കാനാണ് സാധ്യത !!!

    ReplyDelete
  16. എല്ലാ ഇടവഴികള്‍ക്കും ഒരേ കഥകള്‍ തന്നെയാവും പറയാനുണ്ടാവുക, അല്ലേ?

    ReplyDelete
  17. ഓരോ പോസ്റ്റിലും പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഭാഷാ ചാതുരി കൌതുകത്തോടെ നോക്കിക്കാണുന്നു!

    ReplyDelete
  18. മറ്റെല്ലാ പോസ്റ്റുകള്‍ പോലെ ഇതും വളരെ നന്നായി.
    ഒരു നിമിഷം ഞാന്‍ "നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക" യിലെ സംയുക്താവര്‍മയായി കേട്ടോ.

    ReplyDelete
  19. മനോഹരമായ ഓർമ്മകൾ..

    ReplyDelete